1950 മാർച്ച് 20ന് ജവഹർലാൽ നെഹ്റു ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലെമന്റ് ആറ്റ്‌ലിക്ക് അയച്ച കത്തിൽ നിന്ന്
ന്യൂഡൽഹി മാർച്ച് 20, 1950
പ്രിയപ്പെട്ട ആറ്റ്‌ലി,
താങ്കൾക്ക് മേൽ ധാരാളം ഭാരിച്ച ഉത്തരവാദിത്തങ്ങളുണ്ടെന്ന് എനിക്കറിയാം; അതിലേക്ക് മറ്റൊന്ന് കൂട്ടിച്ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എങ്കിലും, സമീപകാലത്ത് ഇന്ത്യ-പാകിസ്താൻ ബന്ധങ്ങളിലുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് താങ്കളെ ധരിപ്പിക്കണമെന്ന് എനിക്ക് തോന്നുന്നു.
- കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി കാശ്മീർ വിഷയത്തിന് വലിയ പ്രാധാന്യം നൽകപ്പെട്ടിട്ടുണ്ട്, അത് തീർച്ചയായും പ്രധാനപ്പെട്ട ഒന്നാണ് താനും. ഞങ്ങളുടെ കാഴ്ചപ്പാടിൽ, കാര്യങ്ങളെ ശരിയായ രീതിയിൽ സമീപിച്ചിരുന്നെങ്കിൽ ഈ വിഷയം വളരെ മുൻപുതന്നെ എളുപ്പത്തിൽ പരിഹരിക്കാമായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ചില അടിസ്ഥാന യാഥാർത്ഥ്യങ്ങൾ തുടർച്ചയായി അവഗണിക്കപ്പെടുകയും ഞങ്ങൾ കൂടുതൽ കൂടുതൽ സങ്കീർണ്ണതകളിൽ ചെന്നുപെടുകയുമാണുണ്ടായത്.
- എന്നാൽ, കാശ്മീരിനെക്കുറിച്ചല്ല ഞാൻ ഈ കത്തെഴുതുന്നത്. മറിച്ച്, അതിന്റെ പ്രത്യാഘാതങ്ങൾ കൊണ്ട് അതിനേക്കാൾ വളരെ പ്രധാനപ്പെട്ടതും അപകടകരവുമായ മറ്റൊരു വിഷയത്തെക്കുറിച്ചാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഉടലെടുത്ത ബംഗാളിലെ സാഹചര്യമാണിത്. ഈ വിഷയത്തിൽ താങ്കൾ എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെടാനല്ല ഞാൻ എഴുതുന്നത്, മറിച്ച് ഇതിന്റെ പശ്ചാത്തലവും നിലവിലെ അവസ്ഥയും താങ്കളെ അറിയിക്കുക മാത്രമാണ് ലക്ഷ്യം. എനിക്ക് ഇത് നിങ്ങളോടുള്ള കടമയാണെന്ന് ഞാൻ കരുതുന്നു.
- വളരെ വിമുഖതയോടെയാണെങ്കിലും ശാന്തിയും സമാധാനവും ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഞങ്ങൾ പാകിസ്താന്റെ രൂപീകരണവും ഇന്ത്യയുടെ വിഭജനവും അംഗീകരിച്ചത്. ഇത് ഞങ്ങൾക്ക് മുന്നിലുള്ള നിരവധിയായ പ്രശ്നങ്ങളിൽ സമാധാനപരമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരം നൽകുമെന്ന് ഞങ്ങൾ കരുതി. പഴയകാല വിദ്വേഷങ്ങൾ തണുക്കുമ്പോൾ ഇന്ത്യയും പാകിസ്താനും തമ്മിൽ കൂടുതൽ സഹകരണം ക്രമേണ ഉണ്ടാകുമെന്നും പാകിസ്താനും സമാനമായി ചിന്തിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിച്ചു. എന്നാൽ വിഭജനത്തിന് തൊട്ടുപിന്നാലെ പഞ്ചാബിൽ ഭയാനകമായ കൂട്ടക്കൊലകളും വൻ ജനപലായനവും ഉണ്ടായി. ഒരു കോടിയിലധികം ആളുകൾ ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടു; ഈ ഭയാനകമായ സംഭവങ്ങൾ വലിയൊരു വിദ്വേഷവും മാനസിക വ്യഥയും അവശേഷിപ്പിച്ചു. ഞങ്ങൾക്കത് വലിയൊരു പരീക്ഷണ ഘട്ടമായിരുന്നു. ഭാഗ്യവശാൽ ഗാന്ധിജി നമ്മോടൊപ്പം ഉണ്ടായിരുന്നു; അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ട് മാത്രമാണ് ഈ ഭ്രാന്ത് പഞ്ചാബിന്റെ അതിരുകൾക്കപ്പുറത്തേക്ക് അധികം പടരാതെ തടയാൻ കഴിഞ്ഞത്. തുടർന്ന് പുതിയൊരു സന്തുലിതാവസ്ഥ കണ്ടെത്താനും ആഴത്തിലുള്ള മുറിവുകളുണക്കാനും ഞങ്ങൾ ശ്രമിച്ചു.
- വിഭജനം ഇരുവശത്തും വൻ ന്യൂനപക്ഷങ്ങളെ അവശേഷിപ്പിച്ചു; പാകിസ്താനേക്കാൾ വലിയ ന്യൂനപക്ഷം ഇന്ത്യയിലായിരുന്നു. ഇരുവശത്തുമുള്ള ന്യൂനപക്ഷങ്ങൾക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്നതായിരുന്നു വിഭജനത്തിന്റെ അടിത്തറയും നൽകപ്പെട്ട ഉറപ്പും. പഞ്ചാബിലെ പ്രക്ഷുബ്ധമായ സാഹചര്യത്തെ നേരിട്ട ശേഷവും ന്യൂനപക്ഷങ്ങൾക്ക് ഇരു രാജ്യങ്ങളിലും സുരക്ഷിതവും മാന്യവുമായ സ്ഥാനം ലഭിക്കുമെന്ന് തന്നെ ഞങ്ങൾ പ്രതീക്ഷിച്ചു. ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തിന് മറ്റുള്ളവരെപ്പോലെ തന്നെ തുല്യസ്ഥാനവും അവസരങ്ങളും നൽകാൻ ഞങ്ങൾ തത്വത്തിലും പ്രയോഗത്തിലും പരമാവധി ശ്രമിച്ചു. മുസ്ലീങ്ങൾ ഈ രാജ്യത്തെ ഏറ്റവും ഉയർന്ന പദവികൾ അലങ്കരിക്കുകയും ഇപ്പോഴും അലങ്കരിക്കുകയും ചെയ്യുന്നുണ്ട്—കേന്ദ്ര-സംസ്ഥാന മന്ത്രിസഭകൾ, ഗവർണർ പദവികൾ, അംബാസഡർമാർ, ഫെഡറൽ കോർട്ട് ജഡ്ജിമാർ, ഹൈക്കോടതി ജഡ്ജിമാർ, ഉന്നത എക്സിക്യൂട്ടീവ് ഓഫീസുകൾ തുടങ്ങിയവ. കോൺഗ്രസ് പോലുള്ള ഞങ്ങളുടെ രാഷ്ട്രീയ പാർട്ടികളിലും അവർ അംഗങ്ങളായിരുന്നു, ഇപ്പോഴുമുണ്ട്. എന്നാൽ പാകിസ്താനിൽ ഹിന്ദുക്കൾക്ക് പ്രധാനപ്പെട്ട സ്ഥാനങ്ങളൊന്നും ലഭിച്ചില്ല; ഗവൺമെന്റിനെ നിയന്ത്രിച്ചിരുന്ന മുസ്ലീം ലീഗ് പാർട്ടിയിൽ അംഗമാകാൻ പോലും അവർക്ക് കഴിയില്ലായിരുന്നു. ആ പാർട്ടി തന്നെ വർഗ്ഗീയമായ ഒന്നായതിനാൽ ഒരു നോൺ-മുസ്ലീമിന് അതിന്റെ പ്രവർത്തനങ്ങളെയോ തീരുമാനങ്ങളെയോ സ്വാധീനിക്കാനുള്ള അവസരം പോലും അവിടെയില്ല.
- വിഭജനത്തിനു ശേഷമുള്ള പലായനങ്ങളുടെ ഫലമായി, ഫ്രണ്ടിയർ പ്രവിശ്യയും വെസ്റ്റ് പഞ്ചാബും ഹിന്ദുക്കളിൽ നിന്നും സിഖുകാരിൽ നിന്നും പൂർണ്ണമായും ഒഴിവാക്കപ്പെട്ടു. ഈസ്റ്റ് പഞ്ചാബ് മുസ്ലീങ്ങളിൽ നിന്നും ഏതാണ്ട് പൂർണ്ണമായി ഒഴിവാക്കപ്പെട്ടു. എന്നാൽ ഞങ്ങൾ വലിയൊരു ശ്രമം നടത്തുകയും നിരവധി മുസ്ലീങ്ങളെ ഈസ്റ്റ് പഞ്ചാബിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു; ഇപ്പോൾ ഒരു ലക്ഷത്തിലധികം മുസ്ലീങ്ങൾ അവിടെയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഡൽഹിയിൽ നിന്ന് പോയ പതിനായിരക്കണക്കിന് മുസ്ലീങ്ങളും തിരികെ വന്നു. കഴിയുന്നത്ര ആളുകളെ തിരികെ കൊണ്ടുവരാൻ ശ്രമിക്കണമെന്നത് ഗാന്ധിജിയുടെ നയമായിരുന്നു.
- സിന്ധ്, ഈസ്റ്റ് ബംഗാൾ പ്രവിശ്യകളെ ഈ ആദ്യകാല പലായനങ്ങൾ കാര്യമായി ബാധിച്ചിരുന്നില്ല. എന്നാൽ ഈ രണ്ട് പ്രവിശ്യകളിലെയും സാഹചര്യങ്ങൾ അവിടുത്തെ നോൺ-മുസ്ലീങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതായിരുന്നു; പുതിയ ഭരണക്രമവുമായി പൊരുത്തപ്പെടാൻ തങ്ങൾക്ക് കഴിയില്ലെന്ന് അവർക്ക് തോന്നി. സിന്ധിലെ ജനസംഖ്യയുടെ 27 ശതമാനത്തോളം ഹിന്ദുക്കളായിരുന്നു. അവർ പ്രധാനമായും വക്കീൽമാർ, ഡോക്ടർമാർ, അധ്യാപകർ, എഞ്ചിനീയർമാർ, വ്യാപാരികൾ തുടങ്ങിയ പ്രൊഫഷണൽ രംഗത്തുള്ളവരായിരുന്നു. ഈസ്റ്റ് ബംഗാളിൽ ജനസംഖ്യയുടെ മൂന്നിലൊന്ന് (ഏകദേശം 1.6 കോടി) ഹിന്ദുക്കളായിരുന്നു. ഹിന്ദുക്കളെ പിടിച്ചുപുറത്താക്കാനുള്ള നയമാണ് പാകിസ്താൻ സർക്കാർ സിന്ധിലും ഈസ്റ്റ് ബംഗാളിലും ബോധപൂർവ്വം സ്വീകരിച്ചതെന്ന് പലരും വിശ്വസിക്കുന്നു. അവർ അങ്ങനെ ചെയ്തോ ഇല്ലയോ എന്നത് മാറ്റിവെച്ചാൽ, അവിടുത്തെ താഴെത്തട്ടിലുള്ളലുള്ള ഉദ്യോഗസ്ഥർ ആ രീതിയിലാണ് പ്രവർത്തിച്ചത്. കൂടാതെ ഇന്ത്യയിൽ നിന്നും, പ്രധാനമായും ഈസ്റ്റ് പഞ്ചാബിൽ നിന്നും വന്ന മുസ്ലീം അഭയാർത്ഥികളിൽ നിന്ന് നിരന്തരമായ സമ്മർദ്ദവുമുണ്ടായിരുന്നു. ഇതുകൂടാതെ, പാകിസ്താന്റെ മതാധിഷ്ഠിത ഇസ്ലാമിക രാഷ്ട്രം എന്ന സങ്കൽപ്പം തന്നെ, അമുസ്ലീങ്ങൾക്ക് അവിടെ രണ്ടാം കിട സ്ഥാനം മാത്രമേ ലഭിക്കൂ എന്ന അവസ്ഥയുണ്ടാക്കി. അവിടുത്തെ അന്തരീക്ഷം അടിച്ചമർത്തലുകൾ നിറഞ്ഞതായിരുന്നു; മതഭ്രാന്തും ഹിന്ദുക്കളോടുള്ള വിദ്വേഷവുമായിരുന്നു അവിടുത്തെ പ്രധാന വികാരം.
- അങ്ങനെ, സിന്ധിൽ നിന്നും ഈസ്റ്റ് ബംഗാളിൽ നിന്നും ഹിന്ദുക്കളുടെ ക്രമേണയുള്ള പലായനം ആരംഭിച്ചു. ഇടയ്ക്കിടെ നടക്കുന്ന ചില സംഭവങ്ങൾ ഈ പ്രക്രിയയെ വേഗത്തിലാക്കി. സിന്ധിലെ ശുചീകരണ തൊഴിലാളികൾ ഒഴികെ (അവരുടെ സേവനം ആവശ്യമുള്ളതിനാൽ പോകാൻ സർക്കാർ അനുവദിച്ചില്ല) ബാക്കി ഹിന്ദുക്കളെല്ലാം അവിടെനിന്ന് ഒഴിയുന്നതുവരെ ഇത് തുടർന്നു. അങ്ങനെ വെസ്റ്റ് പഞ്ചാബിനും അതിർത്തി പ്രവിശ്യയ്ക്കും ഒപ്പം, ന്യൂനപക്ഷത്തെ പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് “ന്യൂനപക്ഷ പ്രശ്നം പരിഹരിച്ച” മറ്റൊരു പ്രദേശമായി സിന്ധ് മാറി.
- ഇതിനിടയിൽ, ഞങ്ങൾ തടയാൻ ശ്രമിച്ചിട്ടും ഈസ്റ്റ് ബംഗാളിൽ നിന്നുള്ള ഹിന്ദുക്കളുടെ കുടിയേറ്റം തുടർന്നു. ഒരുകോടിയിലധികം ആളുകൾ ഇങ്ങോട്ട് വരുന്ന സാഹചര്യം ഭയപ്പെടുത്തുന്നതായതിനാൽ ഞങ്ങൾ അതിനെ എല്ലാ രീതിയിലും നിരുത്സാഹപ്പെടുത്തി. അത്തരമൊരു പലായനം കോടിക്കണക്കിന് മനുഷ്യർക്ക് കടുത്ത ദുരിതം വരുത്തിവെക്കുകയും പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമായിരുന്നു. അത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തെയും സാമൂഹിക ഘടനയെയും ത തകർക്കുകയും, ഇന്ത്യയിൽ നമ്മുടെ നാട്ടുകാരായി കഴിയുന്ന നാല് കോടിയോളം വരുന്ന മുസ്ലീങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യുമായിരുന്നു. ഞങ്ങളുടെ ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും ആളുകൾ വന്നുകൊണ്ടിരുന്നു. ഒടുവിൽ 1949 മധ്യത്തോടെ ഈ ഒഴുക്ക് കുറയുകയും കുറച്ചുകാലത്തേക്ക് ഏതാണ്ട് നിൽക്കുകയും ചെയ്തു. അപ്പോഴേക്കും രണ്ട് ദശലക്ഷത്തോളം നോൺ-മുസ്ലീങ്ങൾ കിഴക്കൻ ബംഗാളിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് വന്നിരുന്നു.
- ഈ കാലയളവിൽ ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്ക് വലിയ തോതിലുള്ള പലായനങ്ങൾ ഉണ്ടായിട്ടില്ല. ചില മുസ്ലീങ്ങൾ പോയിട്ടുണ്ടെന്നത് ശരിയാണ്. എന്നാൽ അതിനേക്കാൾ വലിയൊരു വിഭാഗം ഇന്ത്യയിലേക്ക് തിരികെ വന്നു; കാരണം ഇവിടുത്തെ സാഹചര്യങ്ങൾ സുരക്ഷിതവും തൃപ്തികരവുമാണെന്ന് അവർക്ക് തോന്നി. പാകിസ്താനിൽ നിന്ന് വന്ന ഹിന്ദുക്കളിൽ ആരും തന്നെ തിരിച്ചുപോയില്ല.
- ഇതാണ് സാഹചര്യമെന്നിരിക്കെ, കഴിഞ്ഞ ഡിസംബറിൽ ഈസ്റ്റ് ബംഗാളിലെ ഖുൽന ജില്ലയിലുണ്ടായ ചില സംഭവങ്ങൾ കൊൽക്കത്തയിലേക്ക് അഭയാർത്ഥികളുടെ പ്രവാഹത്തിന് കാരണമായി. ഈ അഭയാർത്ഥികൾ പറഞ്ഞ കഥകൾ കൊൽക്കത്തയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ഒന്നിന് പുറകെ ഒന്നായി തുടർച്ചയായ പ്രതികരണങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. തൊട്ടുപിന്നാലെ ഡാക്ക, ബാരിസാൽ, ബാക്കർഗഞ്ച്, ഫെനി, ചിറ്റഗോങ് തുടങ്ങി ഈസ്റ്റ് ബംഗാളിലെ പല സ്ഥലങ്ങളിലും വ്യാപകമായ അക്രമങ്ങൾ നടന്നു. ഈസ്റ്റ് ബംഗാളിലെ വിദൂരമായ പല സ്ഥലങ്ങളിലും ഒരേ സമയത്താണ് ഈ പ്രശ്നങ്ങൾ നടന്നത് എന്നത് ആശ്ചര്യകരമായിരുന്നു. വലിയ തോതിലുള്ള കൊലപാതകങ്ങൾ, തീവെപ്പ്, കൊള്ളയടി, സ്ത്രീകളെ തട്ടിയെടുക്കൽ, നിർബന്ധിത മതപരിവർത്തനം എന്നിവ നടന്നു. സ്ത്രീകൾക്കെതിരായ ആക്രമണങ്ങളിലും നിർബന്ധിത മതപരിവർത്തനങ്ങളിലും ബംഗാൾ വളരെ പെട്ടെന്ന് വൈകാരികമായി പ്രതികരിക്കുന്ന ഒന്നാണ്. സംഘർഷം വർദ്ധിക്കുകയും യു.പി.യിലെയും ബോംബെയിലെയും ചില ഭാഗങ്ങളിൽ സംഭവങ്ങൾ നടക്കുകയും ചെയ്തു. മാർച്ച് ആദ്യവാരം അസമിലെ ചില ഭാഗങ്ങളിലെ ആദിവാസികൾ, ഈസ്റ്റ് ബംഗാളിൽ നിന്നുള്ള ചില അഭയാർത്ഥികളുടെ പ്രകോപനത്താൽ അവിടുത്തെ മുസ്ലീങ്ങൾക്ക് നേരെ ആക്രമണം നടത്തുകയും തീവെപ്പ് നടത്തുകയും ചെയ്ത് 40,000-ത്തോളം മുസ്ലീങ്ങളെ അതിർത്തി കടത്തി ഈസ്റ്റ് പാകിസ്താനിലേക്ക് ഓടിച്ചു. അതിനുശേഷം ഇന്ത്യയിലോ പാകിസ്താനിലോ വലിയ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ കുത്തേറ്റുള്ള കൊലപാതകങ്ങളോ തീവെപ്പോ പോലുള്ള ചെറിയ സംഭവങ്ങൾ നടന്നിട്ടുണ്ട്.
- തിന്മകളുടെ ഒരു കണക്കുപുസ്തകം തുറക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല; കാരണം അത് കൊണ്ട് കാര്യമായ പ്രയോജനമില്ല, കൂടാതെ ഞങ്ങളുടെ പക്കലുള്ള വിവരങ്ങൾ ഇപ്പോഴും പൂർണ്ണമല്ല. ലഭ്യമായ വസ്തുതകളിൽ നിന്ന് ഞാൻ വിശ്വസിക്കുന്നത്, ഈസ്റ്റ് പാകിസ്താനിലെ കൊലപാതകങ്ങൾ വളരെ വലുതായിരുന്നു എന്നാണ്. എന്നാൽ വെസ്റ്റ് ബംഗാളിൽ ബലാത്സംഗങ്ങളോ സ്ത്രീകളെ തട്ടിയെടുക്കലോ നിർബന്ധിത മതപരിവർത്തനമോ ഉണ്ടായിട്ടില്ല. ഇരുവശത്തും വികാരങ്ങൾ വ്രണപ്പെടുകയും ഈസ്റ്റ്, വെസ്റ്റ് ബംഗാളുകളിൽ അരക്ഷിതാവസ്ഥ നിലനിൽക്കുകയും ചെയ്യുന്നു. ഈസ്റ്റ് ബംഗാളിൽ ഒരു ഹിന്ദു പോലും അവിടെ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് ഉറപ്പിച്ചു പറയാം. അക്രമങ്ങൾക്ക് ശേഷം കുറച്ചുകാലം യാത്രകൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാവുകയും ഈസ്റ്റ് ബംഗാളിൽ നിന്ന് വെസ്റ്റ് ബംഗാളിലേക്ക് ആളുകൾ വരുന്നത് തടസ്സപ്പെടുകയും ചെയ്തു. ഇത് പരിഭ്രാന്തി കൂട്ടാനും ഒരു കെണിയിൽ പെട്ടുപോയെന്ന തോന്നൽ ഉണ്ടാക്കാനും ഇടയാക്കി. വലിയ തോതിലുള്ള പലായനങ്ങളെ ഞങ്ങൾ എതിർക്കുമ്പോഴും, ഈ ആളുകൾ ഇങ്ങോട്ട് വരുന്നതിനായി വാതിലുകൾ തുറന്നുകൊടുക്കേണ്ടതും യാത്രയിലുടനീളം പൂർണ്ണ സംരക്ഷണം നൽകാൻ പാകിസ്താൻ സർക്കാരിനോട് ആവശ്യപ്പെടേണ്ടതും അത്യാവശ്യമാണെന്ന് ഞങ്ങൾക്ക് തോന്നി. ട്രെയിനുകളിൽ വെച്ച് ധാരാളം ആളുകൾ കൊല്ലപ്പെട്ട ഭയാനകമായ ആക്രമണങ്ങൾ നടന്നതിനാൽ ഈ സംരക്ഷണം ആവശ്യമായിരുന്നു. പരിമിതമായ തോതിലെങ്കിലും ട്രെയിൻ, സ്റ്റീമർ സർവീസുകൾ പുനരാരംഭിച്ചതോടെ പലായനം വീണ്ടും തുടങ്ങി. 2,00,000-ത്തിലധികം ഹിന്ദുക്കൾ ഈസ്റ്റ് ബംഗാളിൽ നിന്ന് സ്വന്തം സാധനങ്ങൾ പോലും എടുക്കാൻ കഴിയാതെ ഇങ്ങോട്ട് പോന്നു. അതേസമയം 1,00,000-ത്തിലധികം മുസ്ലീങ്ങൾ വെസ്റ്റ് ബംഗാളിൽ നിന്ന് കിഴക്കോട്ട് പോയി. ഇവർ മിക്കവാറും കൊൽക്കത്തയിലും പരിസരങ്ങളിലും ജോലി ചെയ്തിരുന്ന ഈസ്റ്റ് ബംഗാളിലെ സ്ഥിരതാമസക്കാരാകാം. ചില മുസ്ലീങ്ങൾ കൊൽക്കത്തയിൽ നിന്ന് യു.പി, ബീഹാർ തുടങ്ങിയ ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലേക്ക് പോയി. ഈ പലായനങ്ങൾ ഇപ്പോഴും തുടരുകയാണ്; ലഭ്യമായ ഗതാഗത സൗകര്യങ്ങൾ മാത്രമാണ് ഇതിന്റെ വേഗത നിശ്ചയിക്കുന്നത്.
- ഞാൻ അടുത്തിടെ രണ്ടുതവണ കൊൽക്കത്ത സന്ദർശിക്കുകയും ക്യാമ്പുകളിലും മറ്റും അഭയാർത്ഥികൾ തടിച്ചുകൂടുന്നത് കാണുകയും ചെയ്തു. കൊൽക്കത്തയിലെ ക്യാമ്പുകളിൽ കടുത്ത വൈകാരികതയും ദേഷ്യവും ഞാൻ അടുത്തറിഞ്ഞു. ഈസ്റ്റ്, വെസ്റ്റ് ബംഗാളുകളിലെ വലിയൊരു വിഭാഗം ആളുകൾ തമ്മിൽ രക്തബന്ധമുള്ളവരാണെന്നും, അതിനാൽ ഉണ്ടാകുന്ന ഏത് ദാരുണ സംഭവവും ഇരുവശത്തുമുള്ള ആളുകളെ വ്യക്തിപരമായി ബാധിക്കുമെന്നും ഓർക്കണം. അഭയാർത്ഥികൾക്കായി പരമാവധി കാര്യങ്ങൾ ചെയ്യാനും ഭയവും ദേഷ്യവും കുറയ്ക്കാനും ഞങ്ങൾ ശ്രമിക്കുന്നുണ്ട്. തടങ്കലിൽ പെട്ടതുപോലെയുള്ള തോന്നൽ ഒഴിവാക്കാൻ ആളുകൾക്ക് വെസ്റ്റ് ബംഗാളിലേക്ക് വരാനും അവിടെനിന്ന് പോകാനും തടസ്സങ്ങളില്ലാതെ അനുവാദം നൽകുന്നതാണ് നല്ലതെന്ന് ഞങ്ങൾക്ക് തോന്നി. ഈ പലായനം എത്രകാലം തുടരുമെന്ന് എനിക്കറിയില്ല. പ്രശ്നങ്ങൾ ഉണ്ടായ സ്ഥലങ്ങളിലൊക്കെ ഞങ്ങൾ സാഹചര്യം നിയന്ത്രിക്കുകയും കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. കഷ്ടത അനുഭവിച്ച മുസ്ലീങ്ങളെ സഹായിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഇതിനിടയിൽ, ചെറിയ സംഭവങ്ങൾ നടക്കുന്നതായും ഈസ്റ്റ് പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ പല രീതിയിലും ഉപദ്രവിക്കപ്പെടുന്നതായും അവരുടെ സാധനങ്ങൾ കവര്ന്നെടുക്കപ്പെടുന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതിനാൽ ഈസ്റ്റ് ബംഗാളിലെ ക്യാമ്പുകളിലുള്ള ധാരാളം ഹിന്ദുക്കൾ കടുത്ത ദുരിതത്തിലാണ്.
- ഈസ്റ്റ്, വെസ്റ്റ് ബംഗാളുകൾ ഞാനും അദ്ദേഹവും ചേർന്ന് സംയുക്തമായി സന്ദർശിക്കുക, ഇരു ഗവൺമെന്റുകളിലെയും മന്ത്രിമാർ ഉൾപ്പെടുന്ന സംയുക്ത കമ്മീഷനുകൾ അക്രമബാധിത പ്രദേശങ്ങൾ സന്ദർശിക്കുക തുടങ്ങി ചില നിർദ്ദേശങ്ങൾ ഞാൻ പാകിസ്താൻ പ്രധാനമന്ത്രിക്ക് മുന്നിൽ വെച്ചിരുന്നു. എന്നാൽ ഈ രണ്ട് നിർദ്ദേശങ്ങളും സ്വീകരിക്കപ്പെട്ടില്ല. തുടർന്ന് ഒരു സംയുക്ത പ്രഖ്യാപനം നടത്തുന്നതിന്റെ സാധ്യതകളെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. അതിന്റെ മിക്ക വ്യവസ്ഥകളോടും ഞങ്ങൾ യോജിച്ചു; ആളുകളുടെ സ്വതന്ത്രമായ സഞ്ചാരമായിരുന്നു അതിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. എന്നാൽ അത്തരമൊരു പ്രഖ്യാപനത്തിന് ഇപ്പോൾ വലിയ പ്രാധാന്യമൊന്നുമില്ല, കാരണം പ്രഖ്യാപനങ്ങളിലും ഉറപ്പുകളിലും ആളുകൾക്ക് പൂർണ്ണമായി വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.
- വളരെ ഭീകരവും സങ്കീർണ്ണവുമായ ഒരു പ്രശ്നത്തെയാണ് ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്നത്. പൂർത്തിയാകാൻ വർഷങ്ങളെടുക്കുന്നതും ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നതുമായ കൂറ്റൻ ജനസംഖ്യാ കൈമാറ്റങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല. അഭയാർത്ഥികൾ രാജ്യത്തുടനീളം പടരുകയും അവരുടെ ദുരന്തകഥകൾ പ്രചരിപ്പിക്കുകയും പുതിയ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നത് തുടർച്ചയായ ഒരു വിപത്തായിരിക്കും. അതേസമയം, പാകിസ്താനിൽ ജീവിക്കാൻ കഴിയില്ലെന്ന് കണ്ട് ഞങ്ങളിൽ നിന്ന് അഭയം തേടുന്നവരെ തടയുന്നതിനെക്കുറിച്ചും ചിന്തിക്കാനാവില്ല. ഈ പ്രശ്നത്തിന് പല വശങ്ങളുണ്ട്, എന്നാൽ ഏറ്റവും പ്രധാനം മനഃശാസ്ത്രപരമായ വശമാണ്. പാകിസ്താൻ അവകാശപ്പെടുന്ന നിർഭാഗ്യകരമായ ‘ഇസ്ലാമിക മതരാഷ്ട്രീയ സങ്കൽപ്പത്തിൽ’ നിന്നാണ് അത് ഉണ്ടാകുന്നത് എന്ന് ഞാൻ കരുതുന്നു. അതുതന്നെയാണ് പാകിസ്താനിലെ ന്യൂനപക്ഷങ്ങൾ അവിടെ സ്ഥിരുറപ്പിക്കുന്നതിനെ തടയുന്നതും സംഘർഷങ്ങൾ തുടരുന്നതും. ജീവിതകാലം മുഴുവൻ ഇതിനായി ചെലവഴിക്കാനോ, വർഷ വർഷങ്ങളിലുള്ള ഈ വൻ ജനപലായനങ്ങളെ നേരിടാനോ ഞങ്ങൾക്ക് കഴിയില്ല. അപ്പുറത്തുള്ള നമ്മുടെ സ്വന്തം ജനങ്ങൾക്ക് സംഭവിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനും ഞങ്ങൾക്ക് കഴിയില്ല. പാകിസ്താനിലും ഇന്ത്യയിലുമുള്ള ന്യൂനപക്ഷങ്ങൾക്ക് പൂർണ്ണ സംരക്ഷണവും അവസരങ്ങളും ലഭിക്കുന്നതുവരെ ഇന്ത്യയിൽ സമാധാനമോ സ്ഥിരതയോ ഉണ്ടാകില്ല. ഞങ്ങൾ അതിനായി ശ്രമിക്കുന്നുണ്ട്, ചിലപ്പോൾ പരാജയപ്പെട്ടിട്ടുണ്ടെങ്കിലും ഭൂരിഭാഗം സമയത്തും വിജയിച്ചിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഏതായാലും ഞങ്ങളുടെ നയം വ്യക്തമാണ്. പാകിസ്താന്റെ ഭാഗത്ത്, ഒരു മതരാഷ്ട്രമെന്ന ആശയത്താൽ സ്വാധീനിക്കപ്പെട്ട അവരുടെ നയം, അവിടുത്തെ ന്യൂനപക്ഷങ്ങളെ പുറന്തള്ളാൻ തന്നെ കാരണമാകുന്നു. ഈ ആളുകൾ ഇന്ത്യയിലേക്ക് വരുമ്പോൾ, അവർ ഇവിടുത്തെ മുസ്ലീം സഹോദരങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.
- ഈ ബുദ്ധിമുട്ടുള്ള സാഹചര്യത്തെ നേരിടാനും, ഈസ്റ്റ് ബംഗാളിലെ അമുസ്ലീം ന്യൂനപക്ഷത്തെ സംരക്ഷിക്കുന്നതിനായി ഏതെങ്കിലും തരത്തിലുള്ള നേരിട്ടുള്ള നടപടിക്ക് (direct action) വേണ്ടിയുള്ള കടുത്ത സമ്മർദ്ദങ്ങൾക്കെതിരെ ഉറച്ചുനിൽക്കാനും ഞാനും എന്റെ സഹപ്രവർത്തകരും പരമാവധി ശ്രമിച്ചിട്ടുണ്ട്. എത്രത്തോളം ഈ സമ്മർദ്ദത്തെ ഞങ്ങൾക്ക് തടഞ്ഞുനിർത്താൻ കഴിയും എന്നത് ഈസ്റ്റ് പാകിസ്താനിലെ സംഭവങ്ങളെ ആശ്രയിച്ചിരിക്കും. പാകിസ്താന്റെ രൂപീകരണത്തിന് കാരണമായ മനോഭാവം—അതായത് ഹിന്ദുക്കളോടും ഇന്ത്യയോടുമുള്ള വിദ്വേഷം—നിലനിൽക്കുകയും അത് അക്രമങ്ങളിലോ ന്യൂനപക്ഷങ്ങൾക്ക് മേലുള്ള കടുത്ത സമ്മർദ്ദങ്ങളിലോ പ്രകടമാവുകയും ചെയ്യുന്നിടത്തോളം കാലം, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് അയവുണ്ടാകില്ലെന്ന് മാത്രമല്ല, പെട്ടെന്നൊരു യുദ്ധമുണ്ടാകാനുള്ള സാധ്യതയും നിലനിൽക്കും. ഇന്ത്യയിലെയും പാകിസ്താനിലെയും ന്യൂനപക്ഷങ്ങളോട് നീതിയുക്തമായ രീതിയിൽ പെരുമാറുന്നത് കാശ്മീർ തർക്കം പരിഹരിക്കുന്നതിനേക്കാൾ സമാധാന പാലനത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണെന്നാണ് എന്റെ കരുതലോടെയുള്ള അഭിപ്രായം. കാശ്മീരിൽ നിന്ന് വ്യത്യസ്തമായി, ന്യൂനപക്ഷങ്ങളുടെ ഈ പ്രശ്നത്തിൽ ഭൂപ്രദേശത്തെച്ചൊല്ലിയുള്ള തർക്കങ്ങളൊന്നുമില്ല. എങ്കിലും, വലിയൊരു വിഭാഗം ആളുകൾ ഒരു വശത്തുനിന്ന് മറ്റേ വശത്തേക്ക് വരുമ്പോൾ, അവർക്കായി കൂടുതൽ ഭൂപ്രദേശം ആവശ്യപ്പെടേണ്ടിവരുന്ന ചോദ്യങ്ങൾ ഞങ്ങൾക്ക് മുന്നിൽ ഉയരുന്നുണ്ട്.
- തൃപ്തികരമായ ഒരു പരിഹാരത്തിന് നമുക്ക് വേണ്ടത്, രാഷ്ട്രത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളെ ശരിയായ അടിത്തറയിൽ സ്ഥാപിക്കുകയും അവിശ്വാസവും വിദ്വേഷവും അവസാനിപ്പിക്കുകയുമാണ്. ഞാൻ പലതവണ പറഞ്ഞിട്ടുള്ളതുപോലെ, പാകിസ്താന്റെ പ്രദേശങ്ങൾ കൈവശപ്പെടുത്താനോ അവിടുത്തെ സ്വാതന്ത്ര്യത്തെ ഹനിക്കാനോ ഇന്ത്യക്ക് യാതൊരു പദ്ധതികളുമില്ല. ഞങ്ങളുടെതായ രീതിയിൽ വികസിക്കാനും പാകിസ്താനുമായി സൗഹൃദത്തിലും സമാധാനത്തിലും കഴിയാനും മാത്രമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ പാകിസ്താന്റെ രൂപീകരണത്തിലേക്ക് നയിച്ചതും അവിടുത്തെ നോൺ-മുസ്ലീം ന്യൂനപക്ഷങ്ങളോടുള്ള നയത്തെ സ്വാധീനിക്കുന്നതുമായ അതേ വർഗ്ഗീയ മനോഭാവത്താൽ പാകിസ്താൻ ഇപ്പോഴും സ്വാധീനിക്കപ്പെടുന്നു. നമുക്കിടയിൽ യഥാർത്ഥ സമാധാനം ഉണ്ടാകണമെങ്കിൽ ഈ മനോഭാവം അവസാനിക്കേണ്ടതുണ്ട്.
- ഇതൊരു വലിയ കത്തായിപ്പോയി, താങ്കളുടെ ഇത്രയും സമയം എടുത്തതിന് ഞാൻ ക്ഷമ ചോദിക്കുന്നു. പാകിസ്താനെ കുറ്റപ്പെടുത്താനോ, അവസാന ഘട്ടത്തിൽ ബന്ധപ്പെട്ട രണ്ട് ഗവൺമെന്റുകൾ മാത്രം ചുമക്കേണ്ട ഉത്തരവാദിത്തം മറ്റുള്ളവരുടെ തോളിലേക്ക് ഇടാനോ ഉള്ള ആഗ്രഹത്തോടെയല്ല ഞാൻ എഴുതിയത്. സമീപകാല സംഭവങ്ങളെക്കുറിച്ചും അവ ഇന്ത്യ-പാകിസ്താൻ ബന്ധങ്ങളിൽ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചും കഴിയുന്നത്ര നിഷ്പക്ഷമായി താങ്കൾക്കൊരു വിവരണം നൽകുക മാത്രമായിരുന്നു ഈ കത്തിന്റെ ലക്ഷ്യം. ഞങ്ങളെ തുറിച്ചുനോക്കുന്ന അപകടങ്ങളെക്കുറിച്ച് ഞങ്ങൾ പൂർണ്ണ ബോധവാന്മാരാണ്, അവ ഒഴിവാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുമുണ്ട്. എന്നാൽ ഈ കഠിനമായ ദൗത്യത്തിലെ വിജയം ഞങ്ങളുടെ മാത്രം ശ്രമങ്ങൾ കൊണ്ട് നേടാനാവില്ല.
വിശ്വസ്തതയോടെ,
ജവഹർലാൽ നെഹ്റു
Source: Selected Works of Jawaharlal Nehru, Second Series, Vol. 14, Part 1,, pp. 133-138
Leave a comment