ഛത്രപതി ശിവാജി മഹാരാജ്
വിജയ് അസോ.. വിജയ് അസോ.. വിജയ് അസോ..
നാം പഠിച്ച ചരിത്രത്തിൽ ഒരു വലിയ തിരുത്തുണ്ട്.
അതാണ് ശ്രീമന്ത് ശ്രീ ഛത്രപതി ശിവറായ്.
പൃഥ്വിരാജ് ചൗഹാന്റെ സിംഹാസനത്തിൽ കാടന്മാരായ തുർക്കിഷ്-മംഗോളിയൻ-അഫ്‌ഗാൻ ഗോത്രവർഗ്ഗത്തലവന്മാർ കയറിയിരുന്നു തുടങ്ങിയത് 1192ലാണ്..
എന്നാൽ അഞ്ഞൂറാണ്ട് കഴിഞ്ഞപ്പോൾ 1674ലെ ജ്യേഷ്ഠ ശുക്ലപക്ഷ ത്രയോദശിയിൽ ഒരു സാധാരണ സൈനികന്റെ മകൻ ഈ വൈദേശിക വൈതാളികരെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട് ഹിന്ദുപദത്തിന്റെ പാദ്ഷാഹിയായി മാറി.
അതിന്റെ അറുപത്തി നാലാം കൊല്ലം 1738ൽ പേഷ്വ ബാജിറാവു ബല്ലാൽ 50,000 പേരുടെ മറാത്താ സൈനികദളവുമായി 150,000 പേരുടെ മുഗളപ്പടയെ ഡൽഹിയിൽ യമുന താണ്ടിച്ചെന്നു തോൽപ്പിച്ചു.
അന്നത്തെ 50 ലക്ഷം രൂപ കപ്പം കൊടുത്താണ് മുഗളന്മാർ മറാത്തകളുടെ മുന്നിൽ സാമന്തരായി കഴിഞ്ഞത്. ഡെക്കാണിൽ നിന്ന് ഹരഹരമഹാദേവാ എന്നുറക്കെ വിളിച്ചാൽ ഖൈബർ ചുരത്തിൽ തട്ടി തഞ്ചാവൂരിൽ കേൾക്കും വണ്ണം 1758ൽ പഷ്തൂണ് മണ്ണിലെ അഫ്‌ഗാൻ അതിർത്തിയിൽ അട്ടക്ക് വരെ പടയെടുത്തു ചെന്ന് മറാത്തവീരന്മാർ ഭഗവവൈജയന്തിയെ നാട്ടി.
ബ്രിട്ടീഷുകാരുമായി നിരന്തരം പോരാടി ഒടുവിൽ 1803ൽ തോൽക്കുന്നത് വരെ പിന്നീട് ഒരു നൂറ്റാണ്ടോളം ഡൽഹി വീണ്ടും തദ്ദേശീയരായ ഹൈന്ദവവീരന്മാരുടെ കയ്യിലായിരുന്നു.
നാഗ സന്യാസിമാരും അഖാഡകളും ആര്യസമാജക്കാരനും ആയുധമെടുത്തു ബ്രിട്ടീഷുകാരനോട് പോരാടാൻ ആദ്യം ഇറങ്ങിയതിന് കാരണം അവന്റെ പൂർവികർ അര സഹസ്രാബ്ദം ജസിയകൊടുത്തും പിൽഗ്രിം ടാക്‌സ് കൊടുത്തും പുലർത്തിയെടുത്ത തന്റെ വിശ്വാസങ്ങളെ ഇനി ഒരു വിദേശിയ്ക്കും ചവിട്ടിയരയ്ക്കാൻ വിട്ടുകൊടുക്കരുത് എന്നു നിർബന്ധമുള്ളത് കൊണ്ടു തന്നെയായിരുന്നു.
ഹിന്ദു സാമ്രാജ്യദിനം ആഘോഷിക്കുമ്പോൾ ഇത് മനസ്സിലുണ്ടാകണം.
മിത്രമേളയും അഭിനവഭാരതും അനുശീലൻ സമിതിയും രാഷ്ട്രീയ സ്വയംസേവക സംഘവുമെല്ലാം സ്വാഭാവികതയാണ്. ഛത്രപതി ശിവാജി മഹാരാജിന്റെ ഹിന്ദവി സ്വരാജിന്റെ സ്വാഭാവിക പരിണാമമാണ്.
ഇന്ന് വീണ്ടുമൊരു ജ്യേഷ്ഠ ശുക്ലപക്ഷ ത്രയോദശി. എല്ലാ ഭാരതീയർക്കും ഹിന്ദുപദപാദഷാഹിയുടെ സിംഹാസനാരോഹണത്തിന്റെ ഓർമ നിറയുന്ന ഹിന്ദുസാമ്രാജ്യ ദിനാശംസകൾ. ♥️
Leave a comment