വീരസവർക്കർ തിരുവിതാംകൂറിൽ

2023 ഏപ്രിൽ 24ന്  കേരളത്തിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ല് കൂടി കുറിക്കപ്പെട്ടിരിക്കുകയാണ്. തികഞ്ഞ ദേശീയവാദിയായ ആയ ഒരു ഇന്ത്യൻ പ്രധാനമന്ത്രി കേരളത്തിലെ പൊതുസമൂഹത്തിൽ നിന്നുളള യുവതയോട് കൊടിതോരണങ്ങളുടെ ആഘോഷമില്ലാതെ, ഇടനിലക്കാരില്ലാതെ നേരിട്ട് സംവദിക്കുന്നു എന്നതും അതിനെതിരെ കേരളത്തിലെ ഭരണകക്ഷിയും പ്രതിപക്ഷകക്ഷിയും വിഹ്വലതയോടെ അവരവരുടെ   രാഷ്ട്രീയറാലികളുമായി കൗണ്ടർ പ്രതിരോധത്തിനെത്തുന്നു എന്നതും മലയാളികൾക്ക് പരിചിതമല്ലാത്ത രസകരമായ ഒരു കാഴ്ചയാണ്.

അതിനിടയിൽ ഏതാണ്ട് ഒരു നൂറ്റാണ്ട് മുൻപ് കേരളത്തിലേക്ക് ഇതുപോലെ സജ്ജനഗണം സ്വീകരിച്ചാദരിച്ച ഒരു മഹദ്വ്യക്തിയുടെ യാത്രക്കുറിപ്പ് ഇവിടെ പങ്കു വയ്ക്കുന്നു. 1940ൽ NSS സ്ഥാപിതമായതിന്റെ രജത ജൂബിലി ആഘോഷിക്കാൻ തീരുമാനിച്ചപ്പോൾ അതിന്റെ അദ്ധ്യക്ഷനായിരിക്കാൻ മന്നത്തപ്പൂപ്പൻ നേരിട്ട് പോയി ആനയും അമ്പാരിയും വാദ്യഘോഷവുമായി ആനയിച്ചു കൊണ്ടുവന്ന ആ വരിഷ്ഠവ്യക്തിയെ പറ്റി അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളിൽ സൂചിപ്പിക്കുന്നുണ്ട്. 1962ൽ പുറത്തിറങ്ങിയ “മന്നത്തിന്റെ സമ്പൂർണ്ണ കൃതികൾ” എന്ന ഗ്രന്ഥസമാഹാരത്തിൽ 876ആം പേജിൽ അത് നമുക്ക് കാണാവുന്നതാണ്.

1940 മാർച്ചിൽ സേലത്ത് വീരസവർക്കറെ സ്വീകരിച്ചപ്പോൾ, ഒപ്പം ഡോ. നായിഡു..

അത് മറ്റാരുമല്ല, ഹിന്ദുമഹാസഭയുടെ അധ്യക്ഷനും വിപ്ലവകാരിയുമായ സാക്ഷാൽ സ്വാതന്ത്ര്യ വീര വിനായക ദാമോദർ സവർക്കർ തന്നെയായിയുന്നു. ഇത് അദ്ദേഹത്തിന്റെ മറാഠി ഭാഷയിലുള്ള ഡയറിക്കുറിപ്പുകളിൽ നിന്ന് സ്വതന്ത്രമായി വിവർത്തനം ചെയ്തതാണ്. പൂനയിലെ സവർക്കർ സ്മാരക സമിതി 1964ൽ ‘ഹിന്ദു മഹാസഭ പർവ്വ’ എന്നപേരിൽ സംഗ്രഹിച്ച ഈ പുസ്തകത്തിൽ അദ്ദേഹത്തിന്റെ ഭാരത പര്യടനത്തിന്റെ കൂടുതൽ വിവരങ്ങളുണ്ട്. 1940 മാർച്ച് മാസം 23,24 തീയതികളിൽ സേലത്ത് നടന്ന മദിരാശി സംസ്ഥാനത്തിന്റെ ഹിന്ദുമഹാസഭയുടെ പ്രഥമ ഹിന്ദു പരിഷത്തിൽ നിന്നാണ് ഈ പര്യടനത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്.

1940 ലാണ് തെക്കൻ തിലകൻ എന്നറിയപ്പെട്ടിരുന്ന ഡോ. പെരുമാൾ നായിഡു ഹിന്ദു മഹാസഭയുടെ അഖില ഭാരത ജനറൽ സെക്രട്ടറി ആകുന്നത്. ദേശഭക്തൻ, ഇന്ത്യൻ എക്സ്പ്രസ് ഉൾപ്പെടെ നിരവധി പത്രങ്ങൾ അദ്ദേഹം സ്ഥാപിക്കുകയും പത്രാധിപരായിരിക്കുകയും ജയിലിലടയ്ക്കപ്പെടുകയും ഒക്കെ ചെയ്തിട്ടുണ്ട്. അദ്ദേഹമാണ് വൈക്കം സത്യാഗ്രഹ സമയത്ത് ശുചീന്ദ്രത്തു നിന്ന് ആയിരത്തിൽപ്പരം സത്യഗ്രഹികളെ നയിച്ചു പദയാത്ര നടത്തിയത്. വഴിനടക്കാനുള്ള ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ 1924 നവംബര്‍ ഒന്നിന് വൈക്കത്ത് നിന്ന് മറ്റൊരു സവര്‍ണ പദയാത്രയും ആരംഭിച്ചു. അഞ്ഞൂറോളം പേരിൽ തുടങ്ങിയ ആ യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ പങ്കെടുത്തിരുന്നത് പതിന്മടങ്ങായിരുന്നു. അങ്ങനെ പെരുമാൾ നായിഡുവിനും ഈ ദേശവുമായി നല്ല ബന്ധമുണ്ടായിരുന്നു.

മന്നത്തിന്റെ സമ്പൂർണ്ണ കൃതികളിൽ നിന്ന്

ഇവിടെ മുതൽ ആ ചരിത്രം വായിച്ചു തുടങ്ങാം.

“വീരസവർക്കർ ഒരിക്കൽ കൂടി ദക്ഷിണദേശത്തേയ്ക്ക് തിരുവിതാംകൂർ സന്ദർശിക്കാനായി യാത്രതിരിച്ചു. സവർക്കർ ഹിന്ദു മഹാസഭയുടെ പ്രസിഡന്റായതു മുതൽ തന്നെ തിരുവിതാംകൂറിലെ ചില സംഘടനകൾ അദ്ദേഹവുമായി ബന്ധപ്പെട്ടു തുടങ്ങിയിരുന്നു. എന്നാൽ അവയുടെ വിശദവിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും സേലത്ത് നടന്ന ഹിന്ദുസമ്മേളനത്തിൽ തിരുവിതാംകൂറിലെ ഹിന്ദു നേതാക്കളും പങ്കെടുത്തിരുന്നു. അവിടെവെച്ചാണ് ഈ സന്ദർശനം തീരുമാനിക്കപ്പെട്ടത്.

ചങ്ങനാശ്ശേരിയിൽ നടക്കുന്ന നായർ സർവീസ് സൊസൈറ്റിയുടെ  രജത ജൂബിലി ആഘോഷങ്ങളിൽ താൻ പങ്കെടുക്കാമെന്ന്  സവർക്കർ NSS സെക്രട്ടറി  ശ്രീ മന്നത്ത് പത്മനാഭ പിള്ളയ്ക്ക് ഏപ്രില് പതിനൊന്നിന് കത്തയച്ചറിയിച്ചു. അതിന്റെ ചെലവ് ഹിന്ദുമഹാസഭ വഹിക്കില്ലെന്നും സ്വാഗതസംഘം തന്നെ അതിനു വേണ്ടത് ചെയ്യണമെന്നും അദ്ദേഹം എഴുതി. സവർക്കറിനും അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫിനും രണ്ടാം ക്ലാസ് ടിക്കറ്റും പരിചാരകർക്ക് മൂന്നാം ക്ലാസ് ടിക്കറ്റും നൽകണം. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെയുള്ള സമയത്തും രാത്രി 9 മണിക്ക് ശേഷവും സവർക്കർക്ക് പൂർണ വിശ്രമം വേണമെന്നും ആ സമയത്ത് അവരെ സന്ദർശിക്കാനോ സംസാരിക്കാനോ ആരും മെനക്കെടരുതെന്നും നിഷ്കർഷിച്ചിരുന്നു. ആരോഗ്യം നിലനിർത്താൻ ഇത്രയും വിശ്രമം അദ്ദേഹത്തിന് ആവശ്യമായിരുന്നു. അവർക്ക് താമസിക്കാനായി സൗകര്യമുള്ള ഒരു മുറിയും കുളിക്കാൻ ആവശ്യത്തിന് ശുദ്ധജലവും ഭക്ഷണത്തിന് തൈരും ചോറും മാത്രം തയാറാക്കിയാൽ മതിയെന്നും അല്ലാതെ പ്രത്യേക സൗകര്യങ്ങളും ആർഭാടങ്ങളും ചെലവുകളും ആവശ്യമില്ലെന്നും അറിയിച്ചു.

അതനുസരിച്ച് 1940 മെയ് മൂന്നിന് സവർക്കർ മദ്രാസിലെത്തി. അവിടെ അദ്ദേഹത്തിന് ഗംഭീര സ്വീകരണം ലഭിച്ചു. പിന്നീട് ഡോ. നിംകറിന്റെ വീട്ടിൽ ചായസൽക്കാരത്തിനും അത്താഴത്തിനുമായി തങ്ങുകയും ചെയ്തു. അവിടുന്ന് നേരിട്ട് തിരുവിതാംകൂറിലേയ്ക്ക് യാത്ര തിരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചമല്ലാത്തതു കൊണ്ട് തന്നെ  വിവിധ കേന്ദ്രങ്ങളിൽ ജനങ്ങൾ അദ്ദേഹത്തെ സ്വീകരിക്കാനെത്തുന്നതും അതുമൂലമുള്ള ആവർത്തിച്ചുള്ള നിദ്രാഭംഗത്തെയും ഒഴിവാക്കാനാണ് യാത്ര രാത്രിയിലാക്കിയത്. ഇതാണ് ഉദ്ദേശ്യമെന്ന് ഡോ.  പെരുമാൾ വരദരാജനായിഡു ബോധ്യപ്പെടുത്തിയിരുന്നെങ്കിലും ചെങ്കൽപേട്ട്, വില്ലുപുരം, തൃശ്ശിനാപള്ളി, ദിണ്ഡിഗൽ, മധുര, തിരുമംഗലം, രാജപാളയം, ശങ്കരൻകോവിൽ, പുനലൂർ, കൊട്ടാരക്കര മുതലായ എല്ലാ സ്ഥലങ്ങളിലും ജനങ്ങൾ അദ്ദേഹത്തെ കാണാനായി തടിച്ചു കൂടി ഹാരാർപ്പണം നടത്തുകയും മംഗള പത്രങ്ങൾ സമർപ്പിക്കുകയും ചെയ്തു.

വര: പ്രെസെൽ ദിവാകരൻ

നാലാം തീയതി വൈകിട്ട് കൊല്ലം നഗരത്തിൽ അദ്ദേഹത്തെ അധികാരികൾ ഔദ്യോഗിക അതിഥിയായി സ്വീകരിച്ചു. ശേഷം അവിടെ നിന്ന് മോട്ടോറിൽ ചങ്ങനാശ്ശേരിക്ക്  യാത്ര തിരിച്ചു. വഴിയിൽ ഉടനീളം,  ഓരോ ഗ്രാമവീഥിയിലും പട്ടണകേന്ദ്രങ്ങളിലും അദ്ദേഹത്തിന് സ്വീകരണങ്ങൾ ലഭിച്ചു. അവയ്‌ക്ക് മറുപടി പറഞ്ഞു കൊണ്ട് അഞ്ചു പത്തു മിനുട്ട് അവരോട് അദ്ദേഹം സംസാരിക്കുകയും ചെയ്തു. ഇതൊക്കെ കഴിഞ്ഞു ചങ്ങനാശ്ശേരി എത്തിയപ്പോഴേയ്ക്കും രാത്രിയായിരുന്നു. അവിടെ ചങ്ങനാശേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തെ വലിയൊരു ഘോഷയാത്രയുടെ അകമ്പടിയോടെ സ്വീകരിക്കുകയും മംഗളപത്രം സമർപ്പിക്കുകയും ചെയ്തു.

രാജപ്രതിനിധികളും നിയമസഭാ അംഗങ്ങളും ഉൾപ്പെടെയുള്ളവർ ആ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഈ അഭിനന്ദനത്തിന് മറുപടി പറയുമ്പോൾ, സവർക്കർ ഹിന്ദുക്കൾ സംഘടിതരാകേണ്ടതിനെ കുറിച്ചും ഹിന്ദു മഹാസഭയുടെ രാഷ്ട്രീയത്തെക്കുറിച്ചും ഹ്രസ്വമായി വിശദീകരിച്ചു. അങ്ങനെ മൂന്നു ദിവസങ്ങൾ നീണ്ട തിരക്ക് പിടിച്ച പരിപാടികൾക്ക് ശേഷം അവർക്കൽപ്പം വിശ്രമിക്കാൻ സാധിച്ചു.

പിറ്റേന്നു രാവിലെ തിരുവിതാംകൂറിലെ ക്രിസ്ത്യൻ നേതാക്കളുമായി സവർക്കർ ചർച്ച നടത്തുകയുണ്ടായി. തിരുവിതാംകൂറിൽ ക്രിസ്ത്യൻ ജനസംഖ്യ വിപുലമായ രീതിയിൽ ഉണ്ടായിരുന്നത് കൊണ്ടു തന്നെ ഇതൊരു സന്ദിഗ്ധപ്രശ്നമായിരുന്നു. ഇതേപ്പറ്റി അദ്ദേഹം തന്റെ അധ്യക്ഷപ്രസംഗത്തിൽ പരാമർശിച്ചിട്ടുണ്ട്.ശേഷം അദ്ദേഹം ഹിന്ദുധർമത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ നേതാക്കളുമായും സംസാരിച്ചു. ഹിന്ദുവെന്ന നിലയിൽ അവർക്ക് വലിയ കർത്തവ്യമുണ്ടെന്നും മതപരിവർത്തനം അവരുടെ ലൗകികമോ ആദ്ധ്യാത്മികമോ ആയ പ്രശ്നങ്ങൾ പരിഹരിക്കില്ല എന്നും അദ്ദേഹം അവരോട് പറഞ്ഞു. ഉച്ചയ്ക്ക് ശേഷം ഹിന്ദുസഭയുടെ പൊതുസമ്മേളനം നടന്നു. ആ സമ്മേളനത്തിന്റെ അധ്യക്ഷം വഹിച്ചു കൊണ്ട് സംസാരിക്കുമ്പോൾ സവർക്കർ ഹിന്ദുസംഘടയുമായി ബന്ധപ്പെട്ട തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി.

വര: പ്രെസെൽ ദിവാകരൻ

1940 മെയ് 6-ന് രാവിലെ സവർക്കർ ആ സമ്മേളനത്തിനെത്തിയ നമ്പൂതിരി ബ്രാഹ്മണരുമായി അവിടത്തെ സ്ഥിതിഗതികളെക്കുറിച്ചും ഹിന്ദു സംഘടനയെക്കുറിച്ചും ചർച്ച ചെയ്തു. സവർക്കർ 1926-ൽ എഴുതിയ ‘മാപ്പിള ലഹള’ അഥവാ ‘അതിന് എനിക്കെന്താ?’ എന്ന നോവലിൽ കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണരെപ്പറ്റിയും കേരളത്തിലെ തൊട്ടുകൂടായ്മയെ കുറിച്ചും വിവരിച്ചിട്ടുണ്ട്. രത്നഗിരിയിൽ ബ്രിട്ടീഷ് തടവിലായിരുന്ന അദ്ദേഹം അനുഭവസാക്ഷ്യങ്ങളുടെ വിവരങ്ങളിൽ നിന്നും പുസ്തകങ്ങളിൽ നിന്ന് വായിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് അത് വിവരിച്ചത്. എന്നാൽ ഈ സന്ദർശനത്തിനിടെ അതിനിരയായവരുമായി നേരിട്ട് സംസാരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ഉച്ചകഴിഞ്ഞു ഹിന്ദു മഹാസഭയുടെ പൊതു സമ്മേളനത്തിൽ, കുണ്ഡലിനിയും കൃപാണവും അടയാളപ്പെടുത്തിയ ഹിന്ദുധ്വജത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സവർക്കർ സംസാരിച്ചു. ആംസ് ആക്ടിലൂടെ ഷണ്ഡീകരിക്കപ്പെട്ട ഹിന്ദുജനതയ്ക്ക് ഒരു ഹിന്ദു മിലീഷ്യ ആയിത്തീരേണ്ട ആവശ്യമുണ്ടെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. പിന്നീടുള്ള പ്രസംഗത്തിൽ, പരാവർത്തനത്തെയും സൈനിക പരിശീലനം നേടേണ്ടതിന്റെയും ആവശ്യകതയിലൂന്നി വിഷയാവതരണം നടത്തി.

From “A Review of the History & Work of the Hindu Mahasabha and the Hindu Sanghatan Movement” by Indra Prakash, 1938

അന്ന് വൈകുന്നേരം ഡോ. നായിഡുവിനൊപ്പം വീർ സവർക്കർ കൊല്ലം പര്യടനം ആരംഭിച്ചു. വഴിമധ്യേ വീരസവർക്കർക്ക് തിരുനെൽവേലിയിൽ വെച്ച് വമ്പിച്ച  ഘോഷയാത്രയോടെ സ്വീകരണവും ശേഷം പൊതുയോഗത്തിൽ വെച്ച് അവിടുത്തെ പൗരാവലി അദ്ദേഹത്തെ അനുമോദിക്കുകയും ചെയ്തു. മറുപടിയായി അദ്ദേഹം ആ വമ്പിച്ച ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

സകല സ്വത്തുക്കളും കണ്ടുകെട്ടി വീരസവർക്കറെ  അൻപത് കൊല്ലത്തെ തടവിന് ശിക്ഷിച്ച് അന്തമാനിലെ കാലാപാനിയിലേക്ക് നാടുകടത്തിയ 1911ലെ ആ ജൂലൈയിൽ തിരുനെൽവേലിയിലെ ജില്ലാകളക്ടർ റോബർട്ട് ആഷേയെ മണിയാച്ചി സ്റ്റേഷനിൽ തന്റെ ബെല്ജിയൻ മെയ്ഡ് ബ്രൗണിങ് ഓട്ടോമാറ്റിക് പിസ്റ്റലുപയോഗിച്ച് പോയിൻറ് ബ്ളാങ്കിൽ തീർത്ത വാഞ്ചിനാഥന്റെ നാടാണ് തിരുനെൽവേലി. പുനലൂരിലെ വനംവകുപ്പ് ജീവനക്കാരനായ വാഞ്ചിനാഥൻ വെടിവച്ചുകൊന്നശേഷം വീരാഹുതി വരിക്കുകയാണ് ചെയ്തത്. ലണ്ടനിൽ വീര സവർക്കറുടെ വലംകൈയ്യായിരുന്ന വിവിഎസ് അയ്യരുടെ അനുയായിയായിരുന്നു വാഞ്ചി. അദ്ദേഹത്തിന് ആയുധ പരിശീലനം നൽകിയതും ആഷിനെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കിയതും വിവിഎസ് അയ്യരായിരുന്നു.

വീരവാഞ്ചിയുടെ ശരീരത്തിൽ നിന്നും കണ്ടെത്തിയ കുറിപ്പ്

മദിരാശിയിലെ ഭാരതമാതാ സംഘത്തിലെ ആ വീരന്റെ ജീവാഹുതിയും ജോർജ് അഞ്ചാമനെ വെല്ലുവിളിച്ചെഴുതിയ കത്തുമെല്ലാം തന്റെ പ്രേരണയായ വീരസവർക്കറുടെ പേരും ചേർത്തു തങ്കലിപികളിൽ അവിടുത്തെ ജനങ്ങളുടെ ഹൃദയത്തിലെഴുതി വെച്ചിരുന്നു. അതിനാൽ തന്നെ വീര സവർക്കറെ കാണാനും അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാനുമായി ആയിരങ്ങളാണ് അവിടെ തടിച്ചു കൂടിയത്. അങ്ങനെ തിരുവിതാംകൂർ സന്ദർശനം അവസാനിപ്പിച്ച് അവർ മധുരയിലേയ്ക്ക് കടന്നു.”

മദിരാശി സംസ്ഥാനത്ത് സവർക്കറുടെ പേരിലുള്ള തമിഴ് ജീവചരിത്രം നിരോധിച്ചുകൊണ്ടുള്ള ചീഫ് സെക്രട്ടറിയുടെ ഉത്തരവ്, 31 മെയ് 1933.

വിസ്താരഭയം കൊണ്ട് ഈ കുറിപ്പുകൾ ഇവിടെ അവസാനിപ്പിക്കുന്നു. വീരസവർക്കർ ജീവിച്ചിരുന്ന കാലത്തുടനീളം ഇന്നാട്ടിലെ സജ്ജന സമൂഹം പ്രതീക്ഷയോടെയാണ് അദ്ദേഹത്തെ കണ്ടിരുന്നത്. ആ സംഭവ ബഹുലമായ ജീവിതത്തെ ഒക്കെ തുച്ഛമായ താൽക്കാലിക രാഷ്ട്രീയ ലാഭങ്ങൾക്കായി പലരും മനപൂർവം മറന്നു നിലവിടുന്നു. വിമർശനത്തിന്റെ സീമകളൊക്കെ കൈവിട്ടുപോയി അവഹേളനത്തിന്റെ സൃഗാലതന്ത്രങ്ങളിലേയ്ക്കും ദീർഘകാല ഗീബൽസ്യൻ പദ്ധതികളിലേയ്ക്കും നീളുന്ന ആധുനിക കാലത്ത് ആ ചരിത്രത്തെ അതുപോലെ നിങ്ങളുടെ മുന്നിലെത്തിക്കുക എന്നതാണ് എളിയ പരിശ്രമം.

ഇന്നും സംഘപക്ഷത്തെ ഡെമോണൈസ് ചെയ്ത് സംഘടിത വോട്ട് ബാങ്ക് നേടാൻ ശ്രമിച്ചവർ അവർ ചാപ്പയടിച്ചവർ താനേ ചേർന്നുണ്ടായ സംഘി സ്പെക്ട്രത്തിന്റെ വലിപ്പം കണ്ട് തകർന്നിരിക്കുമ്പോൾ ഇതൊക്കെ ഒരല്പം മനസാക്ഷിക്കുത്തുണ്ടാക്കാൻ എങ്കിലും അവർക്ക് സഹായമാകട്ടെ എന്നാഗ്രഹിച്ചു കൊണ്ടാണ് അല്പവിരാമമിടുന്നതും.

Leave a comment

Website Powered by WordPress.com.

Up ↑